ഗാന്ധിയും കവിതയും
— കെ. സച്ചിദാനന്ദൻ
ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെക്കാണാന്‍ ആശ്രമത്തിലെത്തി.
കുനിഞ്ഞിരുന്ന് രാമനിലേക്കുള്ള
നൂല് നൂല്‍ക്കുകയായിരുന്നു ഗാന്ധി.
താന്‍ ഒരു ഭജനയാകാത്തതില്‍ ലജ്ജിച്ച്
വാതിലില്‍ത്തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല.
കവിത മുരടനക്കിയപ്പോള്‍ ഗാന്ധി
നരകം കണ്ട തന്റെ കണ്ണടയിലൂടെ
ഇടംകണ്ണിട്ടു നോക്കി ചോദ്യമാരംഭിച്ചു:
ʻഎപ്പോഴെങ്കിലും നൂല് നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പിനെണീറ്റ് അടുക്കളയിലെ
പുകയേറ്റിട്ടുണ്ടോ?
എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ?ʼ
കവിത പറഞ്ഞു:
ജനിച്ചതു കാട്ടിലായിരുന്നു,
ഒരു നായാടിയുടെ വായില്‍.
വളര്‍ന്നത് മുക്കുവത്തിയുടെ കുടിലിലും.
എങ്കിലും പാട്ടല്ലാതെ
ഒരു തൊഴിലുമറിയില്ല.
കുറെക്കാലം പാട്ടുപാടി
കൊട്ടാരങ്ങളില്‍ കഴിഞ്ഞു
അന്നു വെളുത്തുകൊഴുത്തിരുന്നു.
ഇപ്പോള്‍ തെരുവിലാണ്, അരവയറില്‍.
ഗാന്ധി പുഞ്ചിരിച്ചു പറഞ്ഞു:
'ഈ ഒടുവില്‍ പറഞ്ഞ കാര്യം
നല്ലതുതന്നെ; പക്ഷേ
സംസ്കൃതം പറയുന്ന ശീലം മുഴുവനുപേക്ഷിക്കണം.
വയലിലേക്കു ചെല്ലൂ,
കര്‍ഷകര്‍ സംസാരിക്കുന്നതു ശ്രദ്ധിക്കൂ.ʼ
കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി
പുതുമഴപെയ്ത് നിലമുഴുതു മറിക്കാന്‍
കൃഷിക്കാരനെത്തുന്ന ദിവസവും കാത്തുകിടന്നു.
© കെ. സച്ചിദാനന്ദൻ
ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെക്കാണാന്‍ ആശ്രമത്തിലെത്തി.
കുനിഞ്ഞിരുന്ന് രാമനിലേക്കുള്ള
നൂല് നൂല്‍ക്കുകയായിരുന്നു ഗാന്ധി.
താന്‍ ഒരു ഭജനയാകാത്തതില്‍ ലജ്ജിച്ച്
വാതിലില്‍ത്തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല.
കവിത മുരടനക്കിയപ്പോള്‍ ഗാന്ധി
നരകം കണ്ട തന്റെ കണ്ണടയിലൂടെ
ഇടംകണ്ണിട്ടു നോക്കി ചോദ്യമാരംഭിച്ചു:
ʻഎപ്പോഴെങ്കിലും നൂല് നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പിനെണീറ്റ് അടുക്കളയിലെ
പുകയേറ്റിട്ടുണ്ടോ?
എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ?ʼ
കവിത പറഞ്ഞു:
ജനിച്ചതു കാട്ടിലായിരുന്നു,
ഒരു നായാടിയുടെ വായില്‍.
വളര്‍ന്നത് മുക്കുവത്തിയുടെ കുടിലിലും.
എങ്കിലും പാട്ടല്ലാതെ
ഒരു തൊഴിലുമറിയില്ല.
കുറെക്കാലം പാട്ടുപാടി
കൊട്ടാരങ്ങളില്‍ കഴിഞ്ഞു
അന്നു വെളുത്തുകൊഴുത്തിരുന്നു.
ഇപ്പോള്‍ തെരുവിലാണ്, അരവയറില്‍.
ഗാന്ധി പുഞ്ചിരിച്ചു പറഞ്ഞു:
'ഈ ഒടുവില്‍ പറഞ്ഞ കാര്യം
നല്ലതുതന്നെ; പക്ഷേ
സംസ്കൃതം പറയുന്ന ശീലം മുഴുവനുപേക്ഷിക്കണം.
വയലിലേക്കു ചെല്ലൂ,
കര്‍ഷകര്‍ സംസാരിക്കുന്നതു ശ്രദ്ധിക്കൂ.ʼ
കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി
പുതുമഴപെയ്ത് നിലമുഴുതു മറിക്കാന്‍
കൃഷിക്കാരനെത്തുന്ന ദിവസവും കാത്തുകിടന്നു.
© കെ. സച്ചിദാനന്ദൻ