ഹരികൃഷ്ണൻ വിവർത്തനം ചെയ്ത കവിതകൾ
ഉത്തരങ്ങള്‍
മാര്‍ക് സ്ട്രാന്ഡ്എന്തിനാണ് നീ യാത്ര ചെയ്തത്?
വീട്ടില്‍ തണുപ്പായിരുന്നു.
എന്തിനാണ് നീ യാത്ര ചെയ്തത്?
എന്തെന്നാല്‍ സൂര്യോദയത്തിനും അസ്തമയത്തിനുമിടയ്ക്ക്
ഞാന്‍ അതു തന്നെയാണ് ചെയ്തിരുന്നത്, എല്ലായിപ്പോഴും.
എന്താണ് നീ ധരിച്ചിരുന്നത്?
നീല സ്യൂട്ട്, വെള്ള ഷര്‍ട്ട്, മഞ്ഞ ടൈ, പിന്നെ മഞ്ഞ സോക്ക്സും.
എന്താണ് നീ ധരിച്ചിരുന്നത്?
ഒന്നും ധരിച്ചിരുന്നില്ല. ഒരു തൂവാല മാത്രം, വേദനയുടേത്, എനിക്കു ചൂടേകി.
ആരുടെ കൂടെയാണ് നീ ഉറങ്ങിയത്?
ഓരോ ദിവസവും ഓരോ പെണ്ണിനൊപ്പം ഉറങ്ങി.
ആരുടെ കൂടെയാണ് നീ ഉറങ്ങിയത്?
ഞാന്‍ ഒറ്റയ്ക്കുറങ്ങി. എല്ലായ്പ്പോഴും ഒറ്റയ്ക്കാണ് ഞാന്‍ ഉറങ്ങിയിട്ടുള്ളത്.
എന്തിനാണ് നീ എന്നോട് നുണ പറഞ്ഞത്?
ഞാന്‍ നേരു പറയുകയാണെന്നാണ് എപ്പോഴും ഞാന്‍ കരുതിയത്.
എന്തിനാണ് നീ എന്നോട് നുണ പറഞ്ഞത്?
എന്തെന്നാല്‍ സത്യം മറ്റെന്തിനെക്കാളും നന്നായി നുണ പറയും, ഞാന്‍ സത്യത്തെ സ്നേഹിക്കുന്നു.
എന്തിനാണ് നീ പോകുന്നത്?
എന്തെന്നാല്‍ യാതൊന്നും ഇനിമേല്‍ എന്നെ ബാധിക്കുകില്ല.
എന്തിനാണ് നീ പോകുന്നത്?
എനിക്കറിയില്ല. ഞാനൊരിക്കലുമറിഞ്ഞിരുന്നില്ല.
എത്രനേരം നിന്നെ ഞാന്‍ കാത്തിരിക്കണം?
എന്നെ കാത്തിരിക്കരുത്. ഞാന്‍ ക്ഷീണിച്ചിരിക്കുന്നു, എനിക്കല്പം കിടക്കണം.
നീ ക്ഷീണിച്ചോ? നിനക്ക് കിടക്കണോ?
അതേ, എനിക്കു ക്ഷീണമുണ്ട്, കിടക്കണം.
ഹൃദയമിടിപ്പ്
റെയ്നെര്‍ മരിയ റില്ക്കേവായകള് മാത്രമാകുന്നു നാം.
സകലതിനും നടുവില്‍
സുരക്ഷിതമായ് മരുവുന്ന വിദൂരഹൃദയത്തെപ്പറ്റി പാടുന്നതാര്?
അവന്റെ ഗംഭീരമായ മിടിപ്പ്
നമ്മളില്‍ ചെറുസ്പന്ദനങ്ങളായി ചിതറുന്നു.
അവന്റെ കൊടും ദുഃഖം,
അവന്റെ കടുത്ത ആഹ്ലാദമെന്ന പോലെ തന്നെ,
നമുക്ക് താങ്ങാവുന്നതിലും വലുത്.
അതിനാല്‍ നമ്മള്
നമ്മെത്തന്നെ അവനില്‍ നിന്നും ദൂരേയ്ക്ക് പറിച്ചുമാറ്റുന്നു,
ഒാരോ തവണയും,
വായകള്‍ മാത്രമായി അവശേഷിക്കുന്നു.
എങ്കിലും അപ്രതീക്ഷിതമായി, ഗൂഢമായി,
ആ ഭീമന് മിടിപ്പ് നമ്മുടെ ഉണ്മയില് പ്രവേശിക്കുന്നു,
നമ്മള് നിലവിളിക്കുന്നു..,
സ്വത്വത്തിലും ആവിഷ്കാരത്തിലും പരിണമിച്ചവരാകുന്നു.
അപരന്
ഒക്ടേവിയോ പാസ്അവന് തനിക്കായി ഒരു മുഖം കണ്ടുപിടിച്ചു.
അതിനു പിന്നില്‍,
അവന് ജീവിച്ചു, മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റു,
പല തവണ.
ഇപ്പോഴവന്റെ മുഖം
ആ മുഖത്തില്‍ നിന്നുള്ള ചുളിവുകള്‍ പേറുന്നു.
അവന്റെ ചുളിവുകള്‍ക്കോ
മുഖമില്ല താനും.
സംഗീതം
റെയ്നര്‍ മരിയ റില്ക്കേഗ്രഹിക്കുകെന് കരം, നിനക്കതായാസ-
രഹിത,മെന്നുടെ പ്രിയ മാലാഖ, ഞാ-
നറിയുന്നൂ, യെന്റെ വഴിയും നീ തന്നെ
ചലനമറ്റു നീയിരിക്കുമ്പോള് പോലും.
അറിയുക,യേറെ ഭയക്കുന്നൂ ഞാനി-
ങ്ങൊരുത്തരുമെന്നെ തിരയുകില്ലിനി.
ലഭിച്ചതൊന്നുമേ ഉപയോഗിക്കുവാന്‍
കഴിഞ്ഞതി,ല്ലവര്‍ തിരസ്കരിച്ചെന്നെ.
തുടക്കത്തില്‍ ഏകാന്തത, മധുരമാ-
മൊരു ഗാനം പോലെ ഭ്രമിപ്പിച്ചെങ്കിലും
അനര്‍ഗ്ഗളമായി ചൊരിയും സംഗീത-
മസഹ്യമായെന്നെ മുറിപ്പെടുത്തുന്നു.
കുമ്പസാരം
ചാള്‍സ് ബുകോവ്സ്കികാത്തിരിക്കുകയാണ്,
കിടക്കയിലേയ്ക്ക് ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.
ഏറെ വ്യസനിക്കുന്നു ഞാന്‍,
എന്റെ ഭാര്യയെയോര്‍ത്ത്.
അവള് കാണുമിത്,
ഈ വിറങ്ങലിച്ച,
വെളുത്തശരീരം
ഒന്നു കുലുക്കിനോക്കുമൊരു തവണ,
ഒരു പക്ഷേ,
വീണ്ടും.
"ഹാങ്ക്!"
ഹാങ്ക് വിളി കേള്‍ക്കില്ല.
എന്നെ വേദനിപ്പിക്കുന്നത്
എന്റെ മരണമല്ല,
എന്റെ ഭാര്യ,
ഒന്നുമില്ലായ്മയുടെ
ഈ കൂമ്പാരം മാത്രം
ശേഷിപ്പായി കിട്ടിയവള്‍.
എങ്കിലും അവളെയറിയിക്കാന്‍
ഞാനാശിക്കുന്നു:
എല്ലാ രാത്രികളിലും
അവളുടെ സമീപമുറങ്ങിയത്,
അര്‍ത്ഥശൂന്യമായ
തര്‍ക്കങ്ങള്‍ പോലും,
എന്നെന്നും സുന്ദരമായിരുന്നുവെന്ന്.
എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:
"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."
റോമിയോയും ജൂലിയെറ്റും
റിച്ചാര്‍ഡ് ബ്രോറ്റിഗന്നീ എനിക്കായി മരിക്കുമെങ്കില്‍
ഞാന്‍ നിനക്കായി മരിക്കും.
നമ്മുടെ കല്ലറകള്‍, രണ്ട് കമിതാക്കള്‍
അലക്കുശാലയില്‍
തങ്ങളുടെ വസ്ത്രങ്ങള്‍
ഒരുമിച്ച് അലക്കുന്നത് പോലെയായിരിക്കും.
നീ സോപ്പ് കൊണ്ടുവരുമെങ്കില്‍
ഞാന്‍ കാരം കൊണ്ടുവരാം.
പ്രണയകവിത
റിച്ചാര്‍ഡ് ബ്രോറ്റിഗന്എത്ര ആനന്ദകരം,
പ്രഭാതത്തില്‍ തീര്‍ത്തും ഏകനായി ഉണരുന്നതും
ആരോടെങ്കിലും
നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന്
മൊഴിയേണ്ടതില്ലാത്തതും,
നിങ്ങളവരെ ഇനിമേല്‍ സ്നേഹിക്കുന്നില്ലെന്നിരിക്കെ.
നായയുടെ മരണം
റെയ്മണ്ട് കാര്വർഅതിന്റെ മേല്‍ ഒരു വാന്‍ കയറിയിറങ്ങുന്നു.
നിങ്ങളതിനെ പാതയോരത്ത് കാണുന്നു,
മറവു ചെയ്യുന്നു.
നിങ്ങള്‍ക്കതേപ്പറ്റി വല്ലായ്മ തോന്നുന്നു.
നിങ്ങള്‍ക്ക് വൈയക്തികമായി വല്ലായ്മ തോന്നുന്നു,
എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മകളെയോര്‍ത്തും വല്ലായ്മ തോന്നുന്നു
എന്തെന്നാല്‍ അത് അവളുടെ ഓമനനായായിരുന്നു,
അവളതിനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.
അവളതിനോട് മന്ത്രിക്കാറുണ്ടായിരുന്നു,
അവളുടെ കിടക്കയില്‍ ഉറങ്ങാന്‍ അനുവദിക്കാറുണ്ടായിരുന്നു.
നിങ്ങളതിനെക്കുറിച്ച് ഒരു കവിതയെഴുതുന്നു.
നിങ്ങളതിനെ വിളിക്കുന്നു: മകള്‍ക്കായ് ഒരു കവിത,
നായയുടെ മേല്‍ വാന്‍ കയറിയതിനെപ്പറ്റി,
നിങ്ങളതിനെ എങ്ങനെ ശുശ്രൂഷിച്ചുവെന്ന്,
വനത്തിനുള്ളിലേക്ക് കൊണ്ടു പോയെന്ന്,
എന്നിട്ട് ആഴത്തില്‍, ആഴത്തില്‍ മറവുചെയ്തെന്ന്,
ആ കവിത ഏറെ മികച്ചതായി മാറുന്നു.
ആ ചെറുനായ അടിപെട്ടതില്‍ നിങ്ങള്‍ക്ക് ഏതാണ്ടൊരു തൃപ്തി വരുന്നു,
ഇല്ലെങ്കില്‍ നിങ്ങള്‍ ആ നല്ല കവിത ഒരിക്കലും എഴുതുമായിരുന്നില്ല.
തുടര്‍ന്ന് നിങ്ങള്‍ ഒരു കവിതഎഴുതാനിരിക്കുന്നു,
നായയുടെ മരണത്തെപ്പറ്റി
ഒരു കവിതയെഴുതുന്നതിനെക്കുറിച്ച് ഒരു കവിത.
എന്നാല്‍, നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്
ഒരു സ്ത്രീ നിങ്ങളുടെ പേര് വിളിച്ചു അലമുറയിടുന്നത് നിങ്ങള്‍ കേള്‍ക്കുന്നു,
നിങ്ങളുടെ ഒന്നാം പേര്,
അതിലെ രണ്ട് സ്വരമാത്രകളും,
നിങ്ങളുടെ ഹൃദയം നിലയ്ക്കുന്നു.
ഒരു മിനിറ്റിനു ശേഷം നിങ്ങള്‍ എഴുത്തു തുടരുന്നു,
അവള് പിന്നെയും നിലവിളിക്കുന്നു.
നിങ്ങള്‍ ആശ്ചര്യപ്പെടുന്നു, ഇതെത്ര നേരം തുടരുമെന്ന്.
സ്ഫടികപാത്രം
റോബര്‍ട് ഫ്രാന്സിസ്കവിതയില് വാക്കുകള്‍ സ്ഫടികപാത്രമാകണം.
ലളിതവും കനമില്ലാത്തതുമായ സ്ഫടികപാത്രം.
അതിന്റെ ആകൃതി
അത് ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ ആകൃതി മാത്രം.
പാത്രത്തിന് വേണ്ടി മാത്രം നിര്‍മ്മിച്ച പാത്രം
പൊള്ളയും ദുര്‍ബലവുമാണ്.
ഏറിയാല്‍ ഒരു വെനീഷ്യന്‍ അലങ്കാരവസ്തു.
ചിത്രപ്പണി ചെയ്ത സ്ഫടികപാത്രം
കവിതയെ അഥവാ കവിതയില്ലായ്മയെ മറയ്ക്കുന്നു.
വാക്കുകള്‍ കാഴ്ചയെ കടത്തി വിടണം,
ജനാലകളാകണം അവ.
ഏറ്റവും മികച്ച വാക്ക് തികച്ചും അദൃശ്യം.
കവി ചിന്തിക്കുന്നത്, അതാകുന്നു കവിത.
അസാധ്യമെന്നത് ഒരു മിഥ്യയായിരുന്നെങ്കില്‍,
സ്ഫടികപാത്രം, അത് മാത്രം,
നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍,
കവിത അവശേഷിക്കുമായിരുന്നു.
സ്പര്‍ശം
ഒക്ടേവിയോ പാസ്എന്റെ കൈകള്‍
നിന്റെ ഉണ്മയുടെ തിരശ്ശീലകള്‍ മാറ്റുന്നു
ഇനിയുമൊരു നഗ്നതയാല്‍ നിന്നെ ഉടുപ്പിക്കുന്നു
നിന്റെ ഉടലിന്റെ ഉടലുകളെ അനാവരണം ചെയ്യുന്നു
എന്റെ കൈകള്‍
നിന്റെ ഉടലിനായി മറ്റൊരുടലിനെ കണ്ടെത്തുന്നു
ഒരു സ്ത്രീയുടെ ചിരി
ഫാമിദ റിയാസ്കല്മലകളില് പാടുമരുവികളില്‍
പ്രതിദ്ധ്വനിപ്പൂ,
ഒരു തരുണിതന്‍ മൃദുഹാസം.
ധന,മധികാരം, യശസ്സൊക്കെയു,മര്‍ത്ഥശൂന്യം
അവള് തന്നുടലില്‍ ഒളിഞ്ഞുകിടപ്പ-
തവളുടെ സ്വാതന്ത്ര്യം.
ക്ഷിതിതന്‍ പുതുദൈവങ്ങളാകെ-
യൊത്തു പരിശ്രമിക്കിലും
കഴിയില്ലവര്‍ക്കു കേള്‍ക്കാന്‍
ആനന്ദമൂര്‍ച്ഛയിലവള്‍ തേങ്ങും നാദം.
വിപണിയില്‍ വിൽക്കുന്നിതെല്ലാ, മവള്‍ തന്
ആനന്ദമൊഴികെ.
അതിന് മൂര്‍ദ്ധന്യമവള്‍ മാത്രമറിവൂ,
അതു വിൽപന ചെയ്വാനവള്‍ക്കാകില്ല തെല്ലും.
വരിക, താഴ്വര തന് വന്യവാതങ്ങളേ
വരിക, ചുംബിക്ക,യിവള് തന് വദനത്തെ.
പോകുന്നിതവള്‍,
കാറ്റിലുലയും മുടിയോടെ
കാറ്റിനൊപ്പം പാടി,
കാറ്റിന് പുത്രിയായ്.