സൂര്യകാന്തി
— ജി. ശങ്കരക്കുറുപ്പ്
മന്ദമന്ദമെൻ താഴും
മുഗ്ദമാം മുഖം പൊക്കി
സ്സുന്ദരദിവാകരൻ
ചോദിച്ചൂ മധുരമായ്:
'ആരു നീയനുജത്തീ?
നിർന്നിമേഷയായെന്തെൻ
തേരുപോകവെ നേരെ
നോക്കിനിൽക്കുന്നൂ ദൂരേ?
സൗമ്യമായ് പിന്നെപ്പിന്നെ
വിടരും കണ്ണാൽ സ്നേഹ-
രമ്യമായ് വീക്ഷിയ്ക്കുന്നൂ
തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാ-
നാഗ്രഹിയ്ക്കുന്നുണ്ടാവാ
മില്ലയോ? തെറ്റാണൂഹ-
മെങ്കിൽ, ഞാൻ ചോദിച്ചീല.'
ഒന്നുമുത്തരം തോന്നീ-
ലെങ്ങനെ തോന്നും? സർവ്വ-
സന്നുതൻ സവിതാവെ-
ങ്ങു നിർഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹി-
ക്കുന്ന ധിക്കാരത്തിന്നു
'സൂര്യകാന്തി'യെന്നെന്നെ-
പ്പുച്ഛിപ്പതാണീ ലോകം!
പരനിന്ദ വീശുന്ന
വാളിനാൽ ചൂളിപ്പോകാ,
പരകോടിയിൽച്ചെന്ന
പാവനദിവ്യസ്നേഹം.
ധീരമാമുഖംതന്നെ
നോക്കിനിന്നൂ ഞാൻ; ഗുണോ
ദാരനാമവിടത്തേ-
ക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ
മറയ്ക്കാൻ ചിരിപ്പതി
നാവതും ശ്രമിച്ചാലും
ചിരിയായ്ത്തീർന്നീലല്ലോ.
മഞ്ഞുതുള്ളിയാണെന്നു
ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിൾത്തുടു-
പ്പിളവെയ്ലിലെന്നൊർത്തേൻ;
വേപമുണ്ടായംഗതിൽ,-
ക്കുളിർകാറ്റിനാൽ, ലജ്ജാ
ചാപലതാലല്ലെന്നു
നടിച്ചേനധീര ഞാൻ.
ക്ഷുദ്രമാമിപ്പുഷ്പ്പത്തിൻ
പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവൻ നിന്ദ
നീയമായഗണ്യമായ്!
മാമകപ്രേമം നിത്യ
മൂകമായിരിക്കട്ടെ,
കോമളനവിടുന്ന
തൂഹിച്ചാലൂഹിയ്ക്കട്ടെ.
സ്നേഹത്തിൽനിന്നില്ലല്ലോ
മറ്റൊന്നും ലഭിച്ചീടാൻ;
സ്നേഹത്തിൻഫലം സ്നേഹം,
ജ്ഞാനത്തിൻ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം,
സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതി
വർത്തിയായ് ജ്വലിച്ചാവൂ!
ദേഹമിന്നതിൻ ചൂടിൽ-
ദ്ദഹിച്ചാൽ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെ-
ന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗത-
മവിടന്നറിഞ്ഞെന്നോ;
പോമവളവദ്ദേഹത്തിൻ
മുഖവും വിവർണ്ണമായ്,
വളരെ പണിപ്പെട്ടാ-
ണെന്റെ മേൽനിന്നും ദേവൻ
തളരും സുരക്തമാം
കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടി-
ല്ലന്യോന്യം നോക്കീ ഞങ്ങൾ;
തൽക്ഷണം കറമ്പി രാ-
വെന്തിനങ്ങോട്ടേയ്ക്കെത്തീ!
നന്ദികാണിപ്പാനെന്റെ
ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹൻ പോകെ-
ക്കണ്ടിരിയ്ക്കില്ലാ ദേവൻ!
നിദ്രയില്ലാഞ്ഞാരക്ത-
നേത്രനായ് പുലർച്ചയ്ക്കു
ഹൃദ്രമനെത്തും, നോക്കു-
മിപ്പുരമുറ്റത്തെന്നെ;
വിളറും മുഖം വേഗം,
തെക്കെൻ കാറ്റടിച്ചട-
ർന്നിളമേൽ കിടക്കുമെൻ
ജീർണ്ണമംഗകം കാൺകെ.
ക്ഷണമാമുഖം നീല-
ക്കാറുറുമാലാലൊപ്പി
പ്രണയാകുലൻ നാഥ
നിങ്ങനെ വിഷാദിക്കാം:
'ആ വിശുദ്ധമാം മുഗ്ദ്ധ-
പുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം
സ്നേഹിയ്ക്കാതിരുന്നെങ്കിൽ!'
© ജി. ശങ്കരക്കുറുപ്പ്
മന്ദമന്ദമെൻ താഴും
മുഗ്ദമാം മുഖം പൊക്കി
സ്സുന്ദരദിവാകരൻ
ചോദിച്ചൂ മധുരമായ്:
'ആരു നീയനുജത്തീ?
നിർന്നിമേഷയായെന്തെൻ
തേരുപോകവെ നേരെ
നോക്കിനിൽക്കുന്നൂ ദൂരേ?
സൗമ്യമായ് പിന്നെപ്പിന്നെ
വിടരും കണ്ണാൽ സ്നേഹ-
രമ്യമായ് വീക്ഷിയ്ക്കുന്നൂ
തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാ-
നാഗ്രഹിയ്ക്കുന്നുണ്ടാവാ
മില്ലയോ? തെറ്റാണൂഹ-
മെങ്കിൽ, ഞാൻ ചോദിച്ചീല.'
ഒന്നുമുത്തരം തോന്നീ-
ലെങ്ങനെ തോന്നും? സർവ്വ-
സന്നുതൻ സവിതാവെ-
ങ്ങു നിർഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹി-
ക്കുന്ന ധിക്കാരത്തിന്നു
'സൂര്യകാന്തി'യെന്നെന്നെ-
പ്പുച്ഛിപ്പതാണീ ലോകം!
പരനിന്ദ വീശുന്ന
വാളിനാൽ ചൂളിപ്പോകാ,
പരകോടിയിൽച്ചെന്ന
പാവനദിവ്യസ്നേഹം.
ധീരമാമുഖംതന്നെ
നോക്കിനിന്നൂ ഞാൻ; ഗുണോ
ദാരനാമവിടത്തേ-
ക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ
മറയ്ക്കാൻ ചിരിപ്പതി
നാവതും ശ്രമിച്ചാലും
ചിരിയായ്ത്തീർന്നീലല്ലോ.
മഞ്ഞുതുള്ളിയാണെന്നു
ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിൾത്തുടു-
പ്പിളവെയ്ലിലെന്നൊർത്തേൻ;
വേപമുണ്ടായംഗതിൽ,-
ക്കുളിർകാറ്റിനാൽ, ലജ്ജാ
ചാപലതാലല്ലെന്നു
നടിച്ചേനധീര ഞാൻ.
ക്ഷുദ്രമാമിപ്പുഷ്പ്പത്തിൻ
പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവൻ നിന്ദ
നീയമായഗണ്യമായ്!
മാമകപ്രേമം നിത്യ
മൂകമായിരിക്കട്ടെ,
കോമളനവിടുന്ന
തൂഹിച്ചാലൂഹിയ്ക്കട്ടെ.
സ്നേഹത്തിൽനിന്നില്ലല്ലോ
മറ്റൊന്നും ലഭിച്ചീടാൻ;
സ്നേഹത്തിൻഫലം സ്നേഹം,
ജ്ഞാനത്തിൻ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം,
സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതി
വർത്തിയായ് ജ്വലിച്ചാവൂ!
ദേഹമിന്നതിൻ ചൂടിൽ-
ദ്ദഹിച്ചാൽ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെ-
ന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗത-
മവിടന്നറിഞ്ഞെന്നോ;
പോമവളവദ്ദേഹത്തിൻ
മുഖവും വിവർണ്ണമായ്,
വളരെ പണിപ്പെട്ടാ-
ണെന്റെ മേൽനിന്നും ദേവൻ
തളരും സുരക്തമാം
കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടി-
ല്ലന്യോന്യം നോക്കീ ഞങ്ങൾ;
തൽക്ഷണം കറമ്പി രാ-
വെന്തിനങ്ങോട്ടേയ്ക്കെത്തീ!
നന്ദികാണിപ്പാനെന്റെ
ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹൻ പോകെ-
ക്കണ്ടിരിയ്ക്കില്ലാ ദേവൻ!
നിദ്രയില്ലാഞ്ഞാരക്ത-
നേത്രനായ് പുലർച്ചയ്ക്കു
ഹൃദ്രമനെത്തും, നോക്കു-
മിപ്പുരമുറ്റത്തെന്നെ;
വിളറും മുഖം വേഗം,
തെക്കെൻ കാറ്റടിച്ചട-
ർന്നിളമേൽ കിടക്കുമെൻ
ജീർണ്ണമംഗകം കാൺകെ.
ക്ഷണമാമുഖം നീല-
ക്കാറുറുമാലാലൊപ്പി
പ്രണയാകുലൻ നാഥ
നിങ്ങനെ വിഷാദിക്കാം:
'ആ വിശുദ്ധമാം മുഗ്ദ്ധ-
പുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം
സ്നേഹിയ്ക്കാതിരുന്നെങ്കിൽ!'
© ജി. ശങ്കരക്കുറുപ്പ്